ഒരു നീണ്ട യാത്രയുടെ അവസാനം അയാള്‍ കേരളത്തിലെ ഒരു നഗരത്തിലെത്തി. ആ നഗരത്തിന്റെ വലിപ്പവും അവിടുത്തെ തിക്കും തിരക്കും സരിതയും കസ്തൂരിരംഗപടസുജാതസമരങ്ങളും ആള്‍ദൈവങ്ങളും വെള്ളാപ്പള്ളിക്കൂടങ്ങളും
ജനപിന്നോക്ക യാത്രകളും ലുലുമാള്‍ദൈവങ്ങളും ഫോബ്‌സ് മാഗസിനിലെ സമ്പന്നരുടെ ഫോട്ടോയും ഫഌക്‌സ് ബോര്‍ഡുകളും മാഹില്‍ത്തെ പെമ്പിള്ളാരെയും ഒക്കെക്കണ്ടുകണ്ട് അയാള്‍ വല്ലാതെ അമ്പരന്നു, ബേജാറായി: 'ഇതുപോലൊരു സ്ഥലത്ത് ആളുകളെ എങ്ങനെ തിരിച്ചറിയും? അവനവനെത്തന്നെ മാറിപ്പോവുകയില്ലേ?' അയാള്‍ സ്വയം പറഞ്ഞു: 'ഞാന്‍ എപ്പോഴും ഞാനാരാണെന്ന് ഓര്‍ത്തുവെയ്‌ക്കേണ്ടതുണ്ട്. അല്ലെങ്കില്‍ എനിക്ക് എന്നെ നഷ്ടപ്പെട്ടുപോകും.' അയാള്‍ ഒരു ലോഡ്ജിലേക്ക് ചെന്നു. ക്ഷീണം മൂലം അല്പമൊന്ന് മയങ്ങണമെന്ന് തോന്നി. അപ്പോള്‍ ഒരു പ്രശ്‌നം: ഉറങ്ങിപ്പോയാലോ? ഉണര്‍ന്നുനോക്കുമ്പോള്‍ അവനവനെ എങ്ങനെ തിരിച്ചറിയും? തൊട്ടടുത്ത കട്ടിലില്‍ കിടന്ന ആളോട് അയാള്‍ ഗുരുതരമായ ഈ പ്രശ്‌നം ചര്‍ച്ച ചെയ്തു. അയാള്‍ പരിഹാരം കണ്ടെത്തി: 'ഇതാ, ഈ ബലൂണ്‍ വീര്‍പ്പിച്ച് നിങ്ങളുടെ കാലില്‍ കെട്ടിക്കോളൂ. ഉണര്‍ന്നുനോക്കുമ്പോള്‍ കാലില്‍ ബലൂണ്‍ ഉള്ള ആള്‍ നിങ്ങളാണെന്ന് ഉറപ്പിക്കാമല്ലോ.' 'ശരി.' അയാള്‍ക്ക് ആ ആശയം ബോധിച്ചു. അല്പസമയം കഴിഞ്ഞ് അയാളുണര്‍ന്നു നോക്കിയപ്പോള്‍ അതു തൊട്ടടുത്ത കട്ടിലിലെ ആളുടെ കാലിലാണ് കണ്ടത്. അപ്പുറത്തെ കട്ടിലില്‍ കിടക്കുന്നത് താനാണെന്ന് അയാള്‍ ഉറപ്പിച്ചു. പരിഭ്രമത്തോടെ അയാള്‍ അടുത്തുകിടക്കുന്നയാളെ തട്ടിവിളിച്ചു: 'എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ!' ആ മനുഷ്യന്‍ ചാടിയെഴുന്നേറ്റ് എന്തുപറ്റി എന്നന്വേഷിച്ചു. അയാള്‍ പറഞ്ഞു: 'ബലൂണ്‍ കാലില്‍ കണ്ടതുകൊണ്ട് നിങ്ങള്‍ ഞാന്‍ ആണെന്ന് എനിക്കു വ്യക്തമായി. പക്ഷേ, നിങ്ങള്‍ ഞാന്‍ ആണെങ്കില്‍ പിന്നെ, ഈ നില്‍ക്കുന്ന ഞാന്‍ ആരാണ്?'
(മുല്ലാക്കഥയ്ക്ക് ഒരു പാഠാന്തരം)